കര്‍ഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര പ്രമുഖര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വസ്തുതകള്‍ പരിശോധിച്ച് കൃത്യത വരുത്തണമെന്നും, ലഭ്യമായ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. നിക്ഷിപ്ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.

രാജ്യത്തെ ചില ഭാഗങ്ങളിലെ കര്‍ഷകര്‍ മാത്രമാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നത്. കര്‍ഷകരുടെ വികാരങ്ങള്‍ മാനിച്ച് നിരവധി തവണ സമരക്കാരുമായി ചര്‍ച്ച നടത്തി. നിയമം മാറ്റിവെക്കാമെന്ന് പ്രധാനമന്ത്രി പോലും ഉറപ്പ് നല്‍കി. നിര്‍ഭാഗ്യവശാല്‍ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ അജണ്ട നടപ്പാക്കാനാണ് സമരത്തിലൂടെ ശ്രമിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥാപിത താല്‍പര്യക്കാര്‍ ആഗോളമായി ഇന്ത്യക്കെതിരെ ആളുകളെ സംഘടിപ്പിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനമാണ് ലോകത്തെ വിവിധയിടങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ തകര്‍ക്കാര്‍ കാരണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ് തുംബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ബന്ധു മീന ഹാരിസ് എന്നിവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയിലെ കര്‍ഷക സമരം ശ്രദ്ധനേടിയിരുന്നു.

Top