കാര്‍ഷിക ബില്‍; സുപ്രീംകോടതി നിയോഗിച്ച സമിതിയ്‌ക്കെതിരെ സിപിഎം

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് സുപ്രീം കോടതി നിയോഗിച്ച സമിതിയ്ക്കെതിരെ സി.പി.ഐ.എം. സമിതിയില്‍ സംതൃപ്തിയില്ലെന്നാണ് സി.പി.ഐ.എം അറിയിച്ചിരുക്കുന്നത്. സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും നിയമം പിന്‍വലിക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സമരത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തെളിഞ്ഞെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബ് കര്‍ഷകരുടെ കോര്‍ കമ്മിറ്റിയിലും സമിതിക്കെതിരെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Top