ശ്രീനഗർ : കശ്മീരിൽ കുടുംബത്തിലെ ആർക്കെങ്കിലും മുൻപ് തീവ്രവാദ ബന്ധം ഉണ്ടെന്ന് ആരോപിച്ചു പാസ്പോര്‍ട്ട് തടസപ്പെടുത്തരുത് എന്ന് കേന്ദ്രം.
ഇത്തരത്തിൽ ആരോപണം ഉന്നയിച്ചു സത്യസന്ധമായ അപേക്ഷകളെ തള്ളിക്കളയരുതെന്നും, പാസ്പോർട്ട് നൽകണമെന്നും കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അറിയിച്ചു.
കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ദിനേശ്വര്‍ ശര്‍മക്ക് കശ്‍മീരിലെ യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ സംസ്ഥാനത്തെ കുറ്റാന്വേഷണ വിഭാഗം പൊലീസ് ക്ലിയറന്‍സ് നല്‍കുന്നില്ലെന്നായിരുന്നു ഇവർ അറിയിച്ചത്.
കുടുംബത്തിലെ ചിലർക്ക് മുൻപ് തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണമാണ് പൊലീസ് ക്ലിയറന്‍സ് നൽകാത്തിന്റെ കാരണമെന്നും യുവാക്കള്‍ വ്യക്തമാക്കി.
എന്നാൽ ഇതു സംബന്ധിച്ചു കേന്ദ്രം വാക്കാലുള്ള നിർദേശം മാത്രമാണ് നൽകിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പാസ്‌പോർട്ടിന് അപേക്ഷ നൽകുന്നവർക്ക് മുൻ ത്രീവ്രവാദ ബന്ധത്തെ അടിസ്ഥാനമാക്കി യുവാക്കള്‍ക്കെതിരെ നടപടി സ്വകീരിക്കില്ലെന്ന് കശ്മീര്‍ പൊലീസ് ക്രിമിനല്‍ വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.