ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തയാളുടെ മരണം; അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ നന്നാക്കിയിരുന്ന സര്‍വീസ് സെന്റര്‍ ഉടമ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. യുവാവിന്റെ ബന്ധുക്കള്‍ അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു ഇയാള്‍. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് സര്‍വീസ് നടത്തിയിരുന്നത്.

അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. സലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.

അന്ന് ഈ അപകടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ കേസുമായി ബന്ധെപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാരിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, യുവാവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു.

ഈ ആക്ഷേപം മുന്‍നിര്‍ത്തിയാണ് സലീഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. മരിക്കും മുമ്പ് സലീഷ് ദിലീപിനെ കാണാന്‍ പോയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദിലീപിനൊപ്പം ഇയാള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Top