രാജസ്ഥാനില്‍ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു; മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും

രാജസ്ഥാന്‍: ജോധ്പൂരിലെ ചെറായി ഗ്രാമത്തില്‍ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവര്‍ രക്ഷപ്പെട്ടതായാണ് വിവരം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികള്‍ ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് കത്തിക്കരിഞ്ഞ നിലയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ എസ്പി (ജോധ്പൂര്‍ റൂറല്‍) ധര്‍മേന്ദ്ര സിംഗ് യാദവ് പറഞ്ഞു. കുടുംബവുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂട്ടക്കൊലയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top