പുതിയ കെണിയുമായി വ്യാജന്മാർ; പിങ്ക് വാട്ട്സാപ്പിനെ സൂക്ഷിക്കുക

പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാര്‌ ഈ ലിങ്ക് പലർക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടുന്നു. അടുത്തിടെ ‘പിങ്ക് വാട്ട്‌സാപ്പി’നെ കുറിച്ച് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഈ പുതിയ തട്ടിപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്. കൂടാതെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചുവെന്നും പറയുന്നു. ഇതൊരു മാൽവെയർ സോഫ്റ്റ്‌വെയർ ആണ്. ഇത് വഴി നിങ്ങളുടെ മൊബൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വ്യാജന്മാർ സജീവമാകുന്നതൊരു പതിവ് കാഴ്ചയായിരിക്കുകയാണ്.

ഉപയോക്താക്കളെ അവരുടെ കെണിയിൽ വീഴ്ത്തി സൈബർ തട്ടിപ്പുകൾ നടത്തുന്നതിനുള്ള വിവിധങ്ങളായ പുതിയ തന്ത്രങ്ങളും വഴികളുമായാണ് ഇക്കൂട്ടർ സജീവമായിരിക്കുന്നത്. വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് വിവിധ അപകടസാധ്യതകൾ നേരിടേണ്ടിവരുമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ കോൺടാക്റ്റ് നമ്പറുകളും സേവ് ചെയ്ത ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്പത്തിക നഷ്ടങ്ങൾ,സ്പാം ആക്രമണം, മൊബൈൽ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുക എന്നിവയും ഇതിന്റെ ഫലങ്ങളാണ്.

ഇതിൽ നിന്ന് രക്ഷപ്പെടാനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഉടനെ അത് അൺഇൻസ്റ്റാൾ ചെയ്യുകയാണ്. കൂടാതെ അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത നിങ്ങൾ പരിശോധിച്ചിട്ടില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയേറെയാണെന്ന് ഓർക്കുക. ഔദ്യോഗിക ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളിൽ നിന്നോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.

ശരിയായ ആധികാരികതയോ സ്ഥിരീകരണമോ ഇല്ലാതെ ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവർക്ക് കൈമാറരുത്.ലോഗിൻ ക്രെഡൻഷ്യലുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, സമാന വിവരങ്ങൾ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ഓൺലൈനിൽ ആരുമായും പങ്കിടാതിരിക്കുക. സൈബർ കുറ്റവാളികളുടെ കെണിയിലകപ്പെടാതെ ഇരിക്കാൻ ‌ ജാഗ്രത പാലിക്കുക.

Top