ജാഗ്രത ! വ്യാജ പീഡനക്കുറ്റം പുരുഷന്‍മാര്‍ക്ക് നേരെ ഇനി പ്രയോഗിച്ചാല്‍ വിവരമറിയും . .

livingtogether

കൊച്ചി: സ്ത്രീ പീഢനത്തിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുന്ന നാട്ടില്‍ പുരുഷന്‍മാര്‍ക്കും സന്തോഷ വാര്‍ത്ത. സ്ത്രീകള്‍ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് കേസില്‍ കുടുക്കിയില്‍ അവര്‍ തന്നെ ഇനി അകത്താവും.

കണ്ണടച്ച് സ്ത്രീകളുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യാജ പരാതികള്‍ തിരിച്ചറിയണമെന്ന നിര്‍ദ്ദേശം കേരള ഹൈക്കോടതിയാണ് നല്‍കിയിരിക്കുന്നത്.വ്യാജ പീഡനക്കുറ്റം ആരോപിച്ച് യുവാവിനെ കുടുക്കിയ കേസില്‍ പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു.

തിരുവനന്തപുരം ശ്രീകാര്യം പൊലീസ് 2013-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണു ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിച്ചയാള്‍ പീഡിപ്പിച്ച ശേഷം വഞ്ചിച്ച് ഉപേക്ഷിച്ചു എന്നായിരുന്നു പരാതി.

കേസില്‍ പ്രതിയായ യുവാവ്, നാലുവര്‍ഷത്തിനു ശേഷം നിയമനടപടികള്‍ അവസാനിപ്പിക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പിനായി 2016- ഉണ്ടാക്കിയ കരാറും യുവാവ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കരാര്‍ പരിഗണിക്കാന്‍ തയാറാകാതെ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.

ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതിന് മുന്‍പേ യുവതിക്ക് മറ്റു ചില വിവാഹബന്ധങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ഒന്നില്‍ നിന്നു നിയമപ്രകാരം യുവതി മോചനം നേടിയിട്ടുമില്ല. അതുപ്രകാരം യുവാവിനു നിയമപരമായി തന്നെ വിവാഹം ചെയ്യാനാവില്ലെന്നു പരാതിക്കാരിക്കും ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

പീഡനം സംബന്ധിച്ച പരാതികളില്‍ ഇരയുടെ മൊഴിക്കു കോടതികള്‍ നല്‍കുന്ന പ്രാധാന്യം വലുതാണെന്നും ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണണമെന്നും ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചു പരാതിക്കാരിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനാണു തിരുവനന്തപുരം റേഞ്ച് ഐജിക്കുള്ള നിര്‍ദേശം.

Top