വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്.

അകേല്‍ ബറുവ റോയ് (28), ബറുവ ദാസ് അര്‍ണാബ് (21) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്ച ബെംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്.

ബംഗ്ലാദേശ് അതിര്‍ത്തി വഴി കഴിഞ്ഞ വര്‍ഷം ഇവര്‍ നുഴഞ്ഞു കയറുകയായിരുന്നുവെന്നും കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബെംഗളൂരുവില്‍ എത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ ഇരുവരും ഒരു പാസ്‌പോര്‍ട്ട് ഏജന്റിനെ സമീപിച്ച് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും ചെയ്തു.

പിന്നീട് നാഗ്പൂരിലെത്തിയ സംഘം അവിടുത്തെ മഠത്തില്‍ ചെന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ പരിശോധനക്കിടെ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട് മലേഷ്യയിലേയ്ക്ക് പോവുകയാണെന്ന് സ്ഥാപിച്ച ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ച അധികൃതര്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

Top