കള്ളനോട്ട് കേസ്: പ്രതി ജിഷ മോളെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പേരൂർക്കട സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം. ജിഷ മോളെ മാറ്റിയത്. തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം അം​ഗീകരിച്ചു. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോഴായിരുന്നു ജിഷയുടെ വാദം. ജിഷയെ ഒരാഴ്ച മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും.

കള്ളനോട്ടിന്റെ ഉറവിടം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പൊലീസിന്റെ വാദം. ജിഷ പൊലീസിനോട് വെളിപ്പെടുത്തിയ ആളുകൾക്ക് കേസിൽ ബന്ധമില്ലെന്ന് കണ്ടെത്തി. പരസ്പര വിരുദ്ധമായാണ് മറുപടികൾ. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണോ ജിഷ നടത്തുന്നതെന്നാണ് പൊലീസിന് സംശയം. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന 3 പേർ ഒളിവിലാണ്. എടത്വയിലെ കൃഷി ഓഫീസറാണ് ജിഷ.

Top