വ്യാജസന്ദേശം:ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു

watsapp

മുംബൈ: വാട്‌സ്ആപ്പില്‍ പ്രചരിച്ച ഊഹാപോഹങ്ങളെ തുടര്‍ന്ന് ഒറ്റദിവസം കൊണ്ട് ഇന്‍ഫിബീം കമ്പനിയുടെ ഓഹരി വില 73 ശതമാനം ഇടിഞ്ഞു. കമ്പനിക്കെതിരെയാണ് വെള്ളിയാഴ്ച വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.

2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. 99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യമായി ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയാണ്.

കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍ നിന്ന് 3,900 കോടിയായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില 138.75 രൂപയായിരുന്നത് വെള്ളിയാഴ്ച തകര്‍ന്ന് 58.80 ലാണ് ക്ലോസ് ചെയ്തത്
തൊട്ടു മുമ്പത്തെ ദിവസത്തേക്കാള്‍ 70.24 ശതമാനമാണ് തകര്‍ച്ച.

ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് കാപ്പിറ്റലിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രചരിച്ച സന്ദേശങ്ങള്‍.

ഇന്‍ഫിബീം ഒരു ഉപ കമ്പനിക്ക് എട്ടു വര്‍ഷംകൊണ്ട് അടച്ചു തീര്‍ക്കാന്‍ ഈടില്ലാതെ പലിശരഹിത വായ്പ നല്‍കിയതായും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് അപകടകരമാണെന്നും സന്ദേശത്തില്‍ പറയുന്നു.

കൂടാതെ, വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ സ്ഥാപകരിലൊരാളെ ഉത്തരവാദിത്വത്തില്‍നിന്ന് നീക്കിയതായും സന്ദേശത്തിലുണ്ടായിരുന്നു. ഇത് ഓഹരി ഉടമകളിലുണ്ടാക്കിയ പരിഭ്രാന്തിയാണ് കമ്പനിയുടെ വില തകര്‍ന്നത്.

എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും കമ്പനിയെ ബാധിക്കുന്നതല്ലെന്നും പറയുന്നു. മാത്രമല്ല പ്രമോട്ടര്‍മാരെ മാറ്റിയെന്ന വാര്‍ത്തയും കമ്പനി നിഷേധിച്ചു.

Top