അഹമ്മദാബാദ്: വ്യാജ ഐപിഎൽ ടൂർണമെന്റ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ. ഐപിഎൽ എന്ന പേരിൽ രണ്ടാഴ്ച ടൂർണമെന്റ് നടത്തി വാതുവെപ്പിലൂടെ ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം സംഘം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകത്തറിഞ്ഞത്.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള മൊളിപുര്‍ ഗ്രാമത്തിലാണ് കര്‍ഷകടക്കമുള്ള 21 യുവാക്കള്‍ ചേര്‍ന്ന് വ്യാജ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര്. എന്നാല്‍ ഐപിഎല്‍ എന്ന് തോന്നിക്കുന്ന തരത്തില്‍ ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് അവര്‍ യുട്യൂബില്‍ ടെലികാസ്റ്റ് ചെയ്തു. പിന്നാലെ വാതുവെപ്പും ആരംഭിച്ചു.
ലക്ഷങ്ങളാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയത്. തട്ടിപ്പിനരയായവര്‍ ആകട്ടെ റഷ്യക്കാരായ ചിലരും. റഷ്യന്‍ നഗരങ്ങളായ ത്വെര്‍, വൊറോനെഷ്, മോസ്‌ക്കോ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് പണം നഷ്ടമായത്.
മത്സരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് കടന്നതിന് തൊട്ടുപിന്നാലെയാണ് സംഘാടകര്‍ അറസ്റ്റിലായത്. വ്യാജ ഐപിഎല്‍ പോരാട്ടം സൃഷ്ടിച്ച് ലക്ഷങ്ങള്‍ വാതുവച്ച സംഭവത്തിലാണ് പൊലീസ് നടപടി.
വ്യാജ അമ്പയര്‍മാരും ഹര്‍ഷ ഭോഗ്ലെയെ അനുകരിക്കുന്ന കമന്റേറ്ററും എല്ലാം ഈ ഐപില്ലിലുണ്ടായിരുന്നു. അഞ്ച് എച്ച്ഡി ക്യാമറകള്‍ക്ക് മുന്നില്‍ കുറച്ച് വാക്കി- ടോക്കികള്‍ കാണിച്ചുകൊണ്ടായിരുന്നു വ്യാജ അമ്പയറിങ്. റഷ്യയില്‍ ഇരിക്കുന്ന പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ക്രൗഡ്- നോയ്സ് സൗണ്ട് ഇഫക്റ്റുകള്‍ വീഡിയോയില്‍ കൊടുത്തിരുന്നു. മീററ്റില്‍ നിന്നുള്ള ഒരു മിമിക്രി കലാകാരനാണ് ഹര്‍ഷ ഭോഗ്‌ലെയുടെ ശബ്ദത്തില്‍ അനുകരണം നടത്തിയത്. ടെലിഗ്രാം ആപ്പ് വഴിയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്.