വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം; അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന് ആരോപിച്ച് അമ്പലപ്പുഴ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡിവൈഎസ്പിക്ക് രേഖാമൂലം പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആലപ്പുഴ നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തിലാണ് അടിച്ചതെന്നടക്കം പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടര്‍ നടപടിയെടുക്കൂവെന്ന് പൊലീസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിച്ച് വോട്ട് ചെയ്തതിന് പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നല്‍കിയവരുടെ മൊഴിയെടുത്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.

വിത്ത് ഐവൈസി എന്ന ആപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാന്‍ പൊലീസിന് മുന്നില്‍ കടമ്പകളും ഏറെയാണ്. വ്യാജ കാര്‍ഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സി, അവരുടെ സെര്‍വറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറണം.

Top