വ്യാജ ഐഡി കാര്‍ഡ് തട്ടിപ്പ് ; വി സതീശന്റെ പങ്ക് അന്വേഷിക്കണം, ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച,് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത സംഭവം ഞെട്ടല്‍ ഉളവാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒന്നര ലക്ഷത്തോളം വ്യാജ കാര്‍ഡുകള്‍ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അവര്‍ ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്നും വി കെ സനോജ് അഭിപ്രായപ്പെട്ടു. ബാംഗ്ലൂരിലെ കമ്പനിയാണ് ആപ് തയ്യാറാക്കിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമല്ല ഇതെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.

മലപ്പുറത്ത് ജയിച്ച റാഷിദിനെ ആര്‍ക്കുമറിയില്ല. സ്ഥാനാര്‍ത്ഥി തന്നെ വ്യാജന്‍ ആണെന്ന് പരിഹസിച്ച വി കെ സനോജ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യുവജന സംഘടനകള്‍ക്ക് തന്നെ അപമാനം ആണെന്നും പറഞ്ഞു. യുവമോര്‍ച്ചയുടെ നേതാവും മണ്ഡലം പ്രസിഡന്റായി. അധികാരത്തിന് വേണ്ടി കാണിച്ചത് വൃത്തികേടാണ്. പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിത്. എങ്ങനെ കമ്മീഷന്റെ സൈറ്റിലേക്ക് കയറി എന്നതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും വി കെ സനോജ് ഉന്നയിച്ചു.

കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടന്നതെന്നും. ഇതിന് നേതൃത്വം മറുപടി പറയണം. വി ഡി സതീശന്‍ സംഭവം നേരത്തെയറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പങ്ക് ഇതില്‍ അന്വേഷിക്കണം. ഇത് ജനാധിപത്യത്തിന് നാണക്കേടാണ്. കര്‍ണാടകയില്‍ നിന്നാണ് സഹായം എത്തിയത്. പിആര്‍ ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കണം. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതില്‍ ഡിവൈഎഫ്‌ഐക്ക് എതിരഭിപ്രായമില്ലെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.

Top