പാലക്കാട് നിലവാരമില്ലാതെയും ലൈസന്‍സില്ലാതെയും നിര്‍മ്മിച്ച സാനിറ്റൈസര്‍ പിടികൂടി

പാലക്കാട്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ നിലവാരമില്ലാത്ത ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. പാലക്കാട് മുതലമടയില്‍ ലൈസന്‍സില്ലാതെ നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം പിടികൂടി. രണ്ടിരട്ടി വിലയ്ക്കാണ് സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കുന്നത്.

മുതലമടയിലെ പോത്തമ്പാടത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ഹെര്‍ബല്‍ കെയര്‍ എന്ന സ്ഥാപനത്തിലാണ് ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. നിര്‍മ്മാണ ലൈസന്‍സില്ലാതെ നിര്‍മ്മിച്ചതും കൂടിയ വില രേഖപ്പെടുത്തിയതുമായ നൂറുകണക്കിന് സാനിറ്റൈസര്‍ ബോട്ടിലുകളും നിര്‍മ്മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.

വ്യാജമായ ലൈസന്‍സ് ലേബല്‍ പ്രിന്റ് ചെയ്ത 100മില്ലിയുടെ ബോട്ടിലുകള്‍ 180 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. സംസ്ഥാനത്തു കൊവിഡ് 19 സ്ഥിരീകരിച്ചത് മുതല്‍ സാനിറ്റൈസറുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഇത് മുതലെടുത്താണ് ഗുണനിലവരമില്ലാത്ത സാനിറ്റൈസറുകള്‍ വില കൂട്ടി വിപണിയിലെത്തിക്കുന്നത്. കണ്ടെടുത്ത സാനിറ്റൈസറുകളും രേഖകളും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Top