കൊറോണയ്ക്ക് വ്യാജ മരുന്ന്; വ്യാജ വൈദ്യര്‍ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്ക് വ്യാജ ചികിത്സ നല്‍കിയ മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. മോഹനന്‍ വൈദ്യര്‍ക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നല്‍കാനോ ലൈസന്‍സില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന അവകാശവാദത്തെത്തുടര്‍ന്ന് മോഹന്‍ വൈദ്യരുടെ തൃശ്ശൂരിലെ പരിശോധനാ കേന്ദ്രമായ രായിരത്ത് ഹെറിറ്റേജില്‍ റെയ്ഡ് നടന്നിരുന്നു. പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കൊറോണ വൈറസിന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് ലൈസന്‍സ് പോലുമില്ലാതെയാണ് രോഗികളെ മോഹനന്‍ വൈദ്യര്‍ പരസ്യം നല്‍കി വിളിച്ച് കൂട്ടി പരിശോധിച്ചതെന്ന് കണ്ടെത്തിയത്.

തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യരുടെ പരിശോധന. രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നതാണ്. വൈറസ് രോഗബാധകള്‍ക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകള്‍ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനന്‍ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്.

നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ കേരളാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗമുള്ള ഒന്നരവയസ്സുകാരിയെ ചികിത്സിച്ച മോഹനന്‍ വൈദ്യര്‍ ആധുനിക ചികിത്സയൊന്നും കുഞ്ഞിന് നല്‍കാന്‍ അനുവദിച്ചിരുന്നില്ല. ഈ അശാസ്ത്രീയ ചികിത്സാ രീതി കൊണ്ട് കുഞ്ഞ് മരിച്ചുവെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് മോഹനന്‍ വൈദ്യരെ ഇതിന് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ പുറത്തിറങ്ങിയ ശേഷവും മോഹനന്‍ വൈദ്യര്‍ പഴയ മട്ടിലുള്ള ചികിത്സ തുടരുകയായിരുന്നു. കര്‍ണാടകയിലടക്കം നിരവധി ഇടങ്ങളില്‍ വൈറല്‍ രോഗബാധകള്‍ക്കുള്ള മരുന്നുമായി ‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് ഏറ്റവും പുതിയ പോസ്റ്റില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നത്.

Top