വ്യാജ മരണ വാര്‍ത്ത; പൂനം പാണ്ഡേയ്‌ക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കി സത്യജീത് താംബെ

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവം വിവാദമാകുന്നു. സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനെന്ന പേരിലാണ് പൂനം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ നടിക്കെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ.

സത്യാവസ്ഥ എന്തെന്നറിയാന്‍ വാര്‍ത്ത ഏജന്‍സികള്‍ പൂനത്തിന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയോടെയാണ് താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് പൂനം ലൈവില്‍ എത്തുന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം.കഴിഞ്ഞ ദിവസമായിരുന്നു പൂനം പാണ്ഡേയുടെ മരണവാര്‍ത്ത സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് നടിയുടെ മരണം എന്നായിരുന്നു പിആര്‍ ടീം പുറത്തുവിട്ട വിവരം. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയായ ഒരാള്‍ പെട്ടന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നുവെന്നും പ്രതികരണങ്ങളെത്തിയിരുന്നു.

പൂനം പാണ്ഡേയ്ക്കും അവരുടെ മാനേജര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന ശക്തമായ മുന്നറിയിപ്പാകണം ഇവര്‍ക്കെതിരെയുള്ള നടപടി. ഉയര്‍ന്ന വൈകാരിക മൂല്യങ്ങളുള്ള ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സത്യജീത് താംബെ പറഞ്ഞു.പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൂനം പാണ്ഡേ ഇത് ചെയ്യുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി നടിക്കെതിരെ നടപടിയെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ഒരു ഇന്‍ഫ്‌ലുവന്‍സറുടെ/മോഡലിന്റെ മരണ വാര്‍ത്ത സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗമല്ല. ഈ പ്രവര്‍ത്തിയിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ഗുരുതരമായ സ്വഭാവത്തേക്കാള്‍ ഇന്‍ഫ്‌ലുവന്‍സറിലേക്ക് ശ്രദ്ധ തിരിയുകയാണ് ചെയ്യുന്നത്. പൂനം പാണ്ഡേ ക്യാന്‍സറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Top