കള്ളനോട്ടുകളുമായി സഹോദരങ്ങള്‍ പിടിയില്‍

കുമളി: കള്ളനോട്ടുകളുമായി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം കല്ലേപറമ്ബില്‍ സുകേശന്‍(47), ഗിരീശന്‍(43) എന്നിവരാണ് 2000 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി പിടിയിലായത്.

തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം 2000 രൂപയുടെ കള്ളനോട്ട് നല്‍കി. നോട്ട് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ഹോട്ടലുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സി.ഐ. വി.കെ. ജയപ്രകാശ്, എസ്. ഐമാരായ ചാര്‍ളി തോമസ്, പ്രദീപ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു. ഇവരെത്തിയ കാറില്‍ നിന്നു നാല് കള്ളനോട്ടുകളും പോലീസ് കണ്ടെടുത്തു. ഇവ കുമളിയിലെ ബാങ്കില്‍ എത്തിച്ച്‌ പരിശോധിച്ചതോടെ വ്യാജമായി നിര്‍മിച്ചതാണെന്നു കണ്ടെത്തി.

പ്രതികളേക്കുറിച്ച്‌ പോലീസ് ഒറ്റപ്പാലത്ത് നടത്തിയ അന്വേഷണത്തില്‍ സമ്മാനാര്‍ഹമായ ലോട്ടറികള്‍ കൃത്രിമമായി നിര്‍മിച്ചു പണം തട്ടിയതിന് ഇരുവരും പിടിയിലായതായും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതായും വിവരം ലഭിച്ചു. ലോട്ടറിക്കൊപ്പം നിര്‍മിച്ച വ്യാജനോട്ടുകളാണിതെന്നു പ്രതികള്‍ സമ്മതിച്ചു.

പ്രതികളെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

Top