തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തില്‍ ചില സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ പോലീസിനോട് തയ്യാറായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് പറഞ്ഞു. എല്ലാ തരത്തിലുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെല്ലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സജ്ജരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിർദേശം നൽകി. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.