കൽപ്പറ്റ ബൈപ്പാസ് പൂർത്തിയാക്കുന്നതിൽ വീഴ്ച ; രണ്ട് ഉദ്യോഗസ്ഥരെ മന്ത്രി റിയാസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വയനാട് കൽപ്പറ്റ ബൈപ്പാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. അസിസ്റ്റൻഡ് എഞ്ചിനിയറെയും അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്പെൻഡ് ചെയ്തത്.

എക്സിക്യൂട്ടീവ് എഞ്ചിനിയറോടും പ്രോജക് ഡയറക്ടറോടും മന്ത്രി വിശദീകരണവും തേടിയിട്ടുണ്ട്. നിർമ്മാണം ഉടൻ പൂർത്തിയാക്കായില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.

ഇറോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ് ഡെവലപ്പ്മെന്‍റ് കമ്പനിയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കൽപ്പറ്റ ബൈപ്പാസ് നിർമാണം ഏറ്റെടുത്തത്. നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചില്ല.

Top