ഗോള്‍ ആഘോഷത്തില്‍ രാഷ്ട്രീയം ; ജാക്കയ്ക്കും ഷാക്കിരിക്കും വിലക്ക്‌

മോസ്‌കോ: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വിലങ്ങായി സൂപ്പര്‍താരങ്ങളായ ഗ്രാനിറ്റ് ജാക്ക, ഷെര്‍ദാന്‍ ഷാക്കിരി എന്നിവര്‍ക്ക് വിലക്ക്. സെര്‍ബിയയ്‌ക്കെതിരായ ഗ്രൂപ്പു മല്‍സരത്തില്‍ ഗോള്‍ നേടിയ ശേഷം രാഷ്ട്രീയ ചുവയുള്ള അംഗവിക്ഷേപങ്ങളോടെ നടത്തിയ ആഘോഷത്തിനാണ് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നാണ് വിലക്ക്.

ഇതോടെ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഇവരുടെ സേവനം സ്വിസ് ടീമിന് നഷ്ടമാകും. സ്വിസ്പ്പടയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ ഈ മല്‍സരത്തിലെ പ്രകടനം നിര്‍ണായകമാണ്.

ഇരുകൈകളും കുറുകെ പിടിച്ചശേഷം തള്ളവിരലുകള്‍ കൊണ്ടു കുടുക്കിട്ട് അല്‍ബേനിയന്‍ ദേശീയ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുന്ന ആംഗ്യത്തോടെയാണു കൊസോവോ വംശജരായ ജാക്കയും ഷാക്കീരിയും ഗോള്‍ നേട്ടം ആഘോഷിച്ചത്.

സെര്‍ബിയയില്‍നിന്നു 2008ല്‍ കൊസോവ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും സെര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല. മല്‍സരങ്ങള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു ഫിഫയുടെ വിലക്കുണ്ട്.

Top