‘റോഹിങ്ക്യകള്‍’ എന്ന്​ പരാമര്‍ശിക്കാതിരുന്നത്​ വൈകാരികമായി നോവിപ്പിക്കാതിരിക്കാന്‍;സൂചി

നയ്പിഡാവ്: റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാത്തതിന് വിശദീകരണവുമായി മ്യാന്മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂചി.

ദുരിതമനുഭവിക്കുന്ന അവരെ വൈകാരികമായി നോവിപ്പിക്കാതിരിക്കാനാണ് ആ പദം വീണ്ടും ഉപയോഗിക്കാതിരുന്നത്. റാഖൈനിലെ മുസ്ലീങ്ങളെ ‘റോഹിങ്ക്യകള്‍’ എന്ന് വിളിക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങളുണ്ട്.

റഖൈനിലെ മുസ്ലീങ്ങളെ മുഴുവനായി റോഹിങ്ക്യകള്‍ എന്നു വിളിക്കുന്നവരും റഖൈന്‍ വംശജര്‍ അല്ലാത്ത മുസ്ലീങ്ങളെ ബംഗാളികള്‍ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്നാല്‍, വംശീയമായ പരാമര്‍ശം ഒഴിക്കാവണമെന്നതിലാണ് റോഹിങ്ക്യകള്‍ എന്ന് പ്രയോഗിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

റോഹിങ്ക്യകള്‍ എന്ന വൈകാരിക പ്രയോഗത്തെക്കാള്‍ നല്ലത് മുസ്ലീങ്ങള്‍ എന്നു പറയുന്നതാണ്. അത് ആര്‍ക്കും നിരസിക്കാന്‍ കഴിയാത്ത വിശദീകരണമാണ്. നമ്മള്‍ സംസാരിക്കുന്നത് റഖൈനിലെ മുസ്ലീം സമുദായത്തെ കുറിച്ചാണ്. ഈ വിഷയം സംസാരിക്കുമ്പോള്‍ വൈകാരികതയെ പ്രകോപിപ്പിക്കുന്ന തരം പ്രയോഗം എന്തിനാണെന്നും സൂചി ചോദിച്ചു.

പട്ടാളത്തിനെ അനുകൂലിച്ച ഓങ്‌സാന്‍ സൂചിയുടെ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു.

Top