ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; ഡല്‍ഹി പൊലീസ് നാലു ദിവസത്തിനിടെ കണ്ടെത്തിയത് 3000 കുട്ടികളെ

missing child

ന്യൂഡല്‍ഹി: കാണാതായ 3000-ത്തോളം കുട്ടികളെ ഡല്‍ഹി പൊലീസ് കണ്ടെത്തിയത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. വിവിധ ബാലഭവനുകളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തയത്. 45,000 കുട്ടികളില്‍ നിന്നാണ് 2,930 കുട്ടികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. സ്ത്രീ-ശിശു വികസന മന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം (എഫ്ആര്‍എസ്) എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഡല്‍ഹി പൊലീസിന് നാലു ദിവസംകൊണ്ട് ഇത്രയും കുട്ടികളെ തിരിച്ചറിയാന്‍ സഹായകമായത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചത്.

കാണാതായ കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സമാഹരിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവിധയിടങ്ങളിലെ ബാലഭവനുകളില്‍ പാര്‍പ്പച്ചിരിക്കുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളുമായി താരതമ്യം ചെയ്താണ് കുട്ടികളെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ കുട്ടികളെ അവരുടെ മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചു.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന സോഫ്റ്റ് വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രാലയത്തില്‍നിന്ന് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനാകാത്തതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിവിധ കാലങ്ങളിലായി കാണാതായ ഏഴു ലക്ഷത്തോളം കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളും അവരുടെ ഫോട്ടോയും ഡല്‍ഹി പൊലീസിന് മന്ത്രാലയം കൈമാറിയത്.

ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായ ഭുവന്‍ റിബ്ബു എന്നയാളാണ് ഇത്തരമൊരു സോഫ്റ്റ് വെയര്‍ വികസിപ്പിക്കുകയും ഡല്‍ഹി പൊലീസിന് ഇത് സൗജന്യമായി നല്‍കുകയും ചെയ്തത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാതൃകയില്‍ കുട്ടികള്‍ക്കായി ഒരു ദേശീയ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് സന്നദ്ധ സംഘടന കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് എഫ്ആര്‍എസ് സോഫ്റ്റ്വെയര്‍ തുടര്‍ന്നും ഉപയോഗപ്പെടുത്തുന്നതിന് ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Top