കോവിഡ് ജലദോഷപ്പനിപോലെന്ന് ട്രംപ്; നടപടിയുമായി ഫെയ്സ്ബുക്കും ട്വിറ്ററും

വാഷിങ്ടണ്‍: കോവിഡ്-19 നെ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തികൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ ട്വിറ്ററിന്റെയും ഫെയ്സ്ബുക്കിന്റെയും നടപടി. ചൊവ്വാഴ്ച ട്രംപിന്റെ ഫെയ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ കോവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയായിരുന്നു. തെറ്റിദ്ധാരണാജനകമായ വിവരം പങ്കുവെച്ചതായി സൂചിപ്പിച്ചാണ് സാമൂഹികമാധ്യമങ്ങളുടെ പ്രതികരണം.

വര്‍ഷം തോറും ആയിരക്കണക്കിനാളുകള്‍ ജലദോഷപ്പനി മൂലം മരിക്കുന്നത് പതിവാണെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിന്റെ പോസ്റ്റ് ചൊവ്വാഴ്ച ഫെയ്സ് ബുക്ക് നീക്കം ചെയ്തിരുന്നു. കോവിഡിന്റെ ഗുരുതരാവസ്ഥ നിസാരവത്കരിക്കുന്ന വിധത്തിലാണ് ട്രംപിന്റെ പോസ്റ്റെന്നും അതിനാല്‍ നീക്കം ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു. ഒപ്പം ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായി അറിയിച്ച് ട്വിറ്ററും രംഗത്തെത്തി. പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുന്നതായും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ രേഖപ്പെടുത്തി.

Top