വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് മനുഷ്യ നിർമ്മിതമാണെന്ന വാദവുമായി ഫെയ്‌സ്ബുക്ക് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചും അതിന്‍റെ ലാബ് സൃഷ്ടിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ഫെയ്‌സ്ബുക്കിൽ നിന്നും അധികൃതർ മുന്‍പ് നീക്കം ചെയ്തിരുന്നു. വൈറസ് മനുഷ്യനിർമ്മിതമാണെന്നും ഈ വിവരം തങ്ങളുടെ ആപ്ലിക്കേഷനിൽ നിന്ന് നീക്കം ചെയ്യുകയില്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പാൻഡെമിക്കിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തിന് അനുസൃതമായി ആരോഗ്യ വിദഗ്‌ധരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം ഉയർന്ന് വന്നതിനിടെയാണ് പുതിയ മാറ്റം. വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചൈനയിലെ വുഹാന്‍ ലാബിൽ നിർമ്മിച്ചതാണെന്നും ഇതിന്‍റെ ഉത്തരവാദിത്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്നും യുഎസ് മുന്‍ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഇതേ വാദവുമായി എഫ്‌ഡിഎയുടെ മുന്‍ മേധാവിയും രംഗത്തെത്തിയിട്ടുണ്ട്.