തന്റെ പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എതിന്; അനില്‍ അക്കരയോട് ദീപ നിശാന്ത്

തിരുവനന്തപുരം: എന്തിനാണ് വിവാദ വിഷയത്തിലേക്ക് തന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നതെന്ന് അനില്‍ അക്കര എംഎല്‍എയോട് എഴുത്തുകാരി ദീപ നിശാന്ത്. ദീപ ടീച്ചറേക്കാള്‍ ബഹുമാനം അവരുടെ അച്ഛനോടാണെന്ന അനില്‍ അക്കര എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയിലാണ് ദീപ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ്.നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാർട്ടിയിൽ പ്രവർത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ – അവരുടെ സേവനമികവിനെ – അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതിൽ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ?

എന്റച്ഛൻ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴിൽജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങൾ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛൻ പാത്രമായത്. എന്റെ ശുപാർശ പ്രകാരമാണോ നിങ്ങളെന്റെ അച്ഛനെ തെരഞ്ഞെടുത്തത്? അല്ലല്ലോ? ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ 37 വർഷത്തെ കറ പുരളാത്ത തൊഴിൽ ജീവിതം എന്റെ അച്ഛനുണ്ടെന്ന കാര്യം നിങ്ങളംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കാ കാര്യത്തിൽ സംശയമൊന്നുമില്ല.എന്റച്ഛൻ ഞങ്ങൾക്കു സമ്പാദ്യമായി തന്നത് വിദ്യാഭ്യാസം മാത്രമാണ്.
അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് വ്യക്തികളുടെ മേൽ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?

ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങിൽ പങ്കുകൊള്ളേണ്ടതുള്ളതിനാൽ വരാനാവില്ലെന്ന് പറയാൻ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ‘ വേണങ്കി കോൾ ലിസ്റ്റ് ‘നോക്കിക്കോന്നും പറഞ്ഞ് നിങ്ങൾ വെല്ലുവിളിക്കുന്നത്?’കോൾ ലിസ്റ്റും’, ‘കോൾ റെക്കോർഡും’ രണ്ടാണെന്ന ബോധ്യം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് കണ്ടെത്തിത്തരിക.

“പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എം പി യുടെ വക്താവാണെന്ന് മനസ്സിലായി ” എന്നൊരു വാചകം നിങ്ങളെഴുതിക്കണ്ടു. അറിഞ്ഞോ അറിയാതെയോ നിങ്ങൾ പോലും പി കെ ബിജു മികച്ച എം പിയാണെന്ന് സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണ്.അദ്ദേഹത്തിനത് അംഗീകാരവുമാണ്. നിങ്ങൾ നേരിട്ടപോലെ അഴിമതി ആരോപണങ്ങളും മറ്റും നേരിടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെപ്പോലൊരാളെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു.

പിന്നെ ‘ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?’എന്ന ചോദ്യമാണ് കിടുക്കിയത്. എന്റെ കാര്യാണോ അതോ പി കെ യുടെ കാര്യമാണോ?സ്വന്തം നാട്ടിലെ കോൺഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏർപ്പാടാക്കിയിട്ടുണ്ടോ? ഫ്ളക്സ് നിർബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ?

ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം. എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസർച്ചിന്റെ വഴിയിലൂടെ ഞാൻ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാൽ ആദ്യം അറിയിക്കുന്നത് ‘മുൻ’എംഎൽഎയെ ആയിരിക്കും. ഇനി ശ്രീ.പി.കെ ബിജുവിനെതിരെയാണ് അത്തരം ആരോപണങ്ങൾ ഉന്നയിച്ചതെങ്കിൽ അതിന് അദ്ദേഹം മറുപടി പറഞ്ഞോളും.

അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഭൂരിപക്ഷം കുറയ്ക്കാൻ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ അവസാനിക്കണം എന്നഭ്യർത്ഥിക്കുന്നു.

Top