ഔദ്യോഗിക ചടങ്ങുകള്‍ക്ക് എന്തിനാണ് അവതാരകര്‍?ചോദ്യവുമായി മറ്റൊരു അവതാരകന്‍

തിരുവനന്തപുരം: ഉദ്ഘാടന പരിപാടിക്കിടെ അവതാരകയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് മൂന്ന് പരിപാടികളുടെ അവതാരകന്‍ റ്റി സി രാജേഷ് സിന്ധു.

കഴിഞ്ഞ ദിവസം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അവതാരകയെ ശാസിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതിനിടെ എണീറ്റു നില്‍ക്കണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോള്‍, അനാവശ്യമായ അനൗണ്‍സ്‌മെന്റുകളൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി ശാസിച്ചെന്നാണ് പരാതിയുയര്‍ന്നത്. ഇതിനെരൂക്ഷമായി വിമര്‍ശിച്ച് മറ്റൊരു അവതാരകയായ സനിത മനോഹര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതികരിച്ചാണ് റ്റി സി രാജേഷ് സിന്ധു എന്നയാളുടെ കുറിപ്പ്.

ഔദ്യോഗിക ചടങ്ങുകള്‍ക്ക് എന്തിനാണ് അവതാരകരെന്ന് മനസ്സിലായിട്ടില്ല. പലയിടത്തും പരിപാടികള്‍ കുളമാക്കുകയാണ് അവതാരകരുടെ ജോലി. ഉദ്ഘാടനങ്ങള്‍ക്ക് വിളക്ക് കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യമെന്നും കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി ഉദ്ഘാടകനായെത്തിയ മൂന്ന് പരിപാടികളുടെ അവതാരകനായിരുന്നു രാജേഷ്.

താനുള്‍പ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വച്ച് അപമാനിക്കുന്നതെന്നായിരുന്നു സനിത മനോഹര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവര്‍ക്കുമുണ്ടെന്നും സുനിത തന്റെ കുറിപ്പില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എങ്ങനെ

ഔദ്യോഗിക ചടങ്ങുകള്‍ക്ക് എന്തിനാണ് അവതാരകരെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. പണ്ടൊക്കെ അധ്യക്ഷന്‍ ചെയ്തിരുന്ന ജോലി ഇന്ന് അവതാരകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അവതാരകയ്ക്കുനേരേ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോടാണ്, ഒരു അവതാരകയുടെ ക്ഷോഭപൂര്‍ണമായ കുറിപ്പ് ഫെയ്സ് ബുക്കില്‍ കണ്ടതിനാലാണ് പറയുന്നത്, ഈ അവതാരകരില്ലെങ്കിലും പരിപാടികള്‍ നന്നായി നടന്നുപോകും. പലയിടത്തും പരിപാടികള്‍ കുളമാക്കുകയാണ് അവതാരകരുടെ ജോലി. സംഘാടകര്‍ക്കും ഇവന്റ് സംഘടിപ്പിക്കുന്ന ഏജന്‍സിക്കുമൊക്കെ അതില്‍ പങ്കുണ്ടാകും. ഉദ്ഘാടനങ്ങള്‍ക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനായ മൂന്നു പരിപാടികളില്‍ ഞാന്‍ അവതാരകനായിട്ടുണ്ട്. പ്രതിഫലത്തിനല്ല, സംഘാടകര്‍ ആവശ്യപ്പെട്ടിട്ടു ചെയ്തതാണ്. ആദ്യത്തെ തവണ സംസ്ഥാന യുവജന കമ്മീഷന്റെ പരിപാടിയായിരുന്നു. ‘ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനും രണ്ടു വാക്ക് സംസാരിക്കുന്നതിനുമായി മുഖ്യമന്ത്രിയെ ക്ഷണി’ച്ചപ്പോള്‍ അദ്ദേഹം തിരിഞ്ഞ് യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനോട് എന്തോ പറഞ്ഞു. ചിന്ത എന്നെ നോക്കി ഒന്നു ചിരിച്ചു. പരിപാടി കഴിഞ്ഞ് ചിന്തയോട് കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത്, ‘രണ്ടു വാക്ക് സംസാരിച്ചാല്‍ മതിയോ’ എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെന്ന് ചിന്ത പറഞ്ഞത്. പിന്നീടു നടന്ന രണ്ടു ചടങ്ങിലും ഞാന്‍ ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു. വിശേഷണങ്ങളൊന്നുപോലുമില്ലാതെ, മുന്‍കൂട്ടി ഒരു സ്‌ക്രിപ്റ്റും തയ്യാറാക്കാതെ പ്രസംഗശേഷം അവര്‍ക്ക് നന്ദിപോലും പറയാതുള്ള അവതരണം ഒരവതരണമാണോ എന്നെനിക്കറിയില്ല. എന്തായാലും അത് എന്റെ തൊഴിലോ ഹോബിയോ അല്ല.

ചടങ്ങില്‍ പങ്കെടുക്കുന്നവരേയും സദസ്യരേയും നിയന്ത്രിക്കാന്‍ അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാന്‍. ഔദ്യോഗികമായ സ്വാഗതവും നന്ദിയും ഉള്ളപ്പോള്‍ അതിനിടയിലാണ് അവതാരകരുടെ വക സ്വാഗതവും നന്ദിയും. പല അവതാരകര്‍ക്കും വേദിയിലിരിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അറിയുകപോലുമില്ല. ഇന്നലത്തെ വിവാദ ചടങ്ങിലും വരാത്ത മന്ത്രിയാരെന്നും വന്ന മന്ത്രിയാരെന്നും പോലും തിരിച്ചറിയാതെ എഴുതിവച്ച സ്‌ക്രിപ്റ്റിനനുസരിച്ചുള്ള അവതരണമായിരുന്നു നടന്നത്. അതിന്റെ തിക്തഫലമാണ് അവിടെയുണ്ടായത്. ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളില്‍ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാന്‍ നേരം അവതാരക എഴുന്നേല്‍ക്കാന്‍ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാന്‍ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമര്‍ശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളു.

https://www.facebook.com/tcrajeshin/posts/10215137231200242

Top