ഉപഭോക്താക്കളുടെ സ്വകാര്യത ; ഫേസ്ബുക്ക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു . .

വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നത് വിവാദമായതിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നടപടികളുമായി ഫേസ്ബുക്ക്. പുതിയ പരിഷ്‌കാരങ്ങള്‍ സ്വകാര്യതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാവും.

ഫേസ്ബുക്കിന്റെ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. സ്വകാര്യ ഏജന്‍സിയായ കേംബ്രിജ അനലറ്റിക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് ഉപേക്ഷിക്കാനുള്ള കാമ്പയിനുകളും ശക്തമായിരുന്നു.

വിവരവിശകലന സ്ഥാപനങ്ങളാണ് ഓരോ ഉപയോക്താവിന്റെയും ‘ഇന്റര്‍നെറ്റ് സ്വഭാവം’ തിരിച്ചറിഞ്ഞ് പരസ്യദാതാക്കള്‍ക്കു നല്‍കുന്നത്. അതിനനുസരിച്ച് അവര്‍ക്കാവശ്യമായ പരസ്യങ്ങള്‍ ഓരോരുത്തരുടെയും ‘ഫെയ്‌സ്ബുക് വോളി’ലെത്തിക്കുകയാണു പതിവ്. എന്നാല്‍ മാര്‍ച്ച് 28 മുതല്‍ തങ്ങളുടെ സ്വകാര്യതാനയത്തില്‍ ഫെയ്‌സ്ബുക് മാറ്റം വരുത്തുകയാണ്.

മാര്‍ക്കറ്റിങ് കമ്പനിയായ ആക്ഷം കോര്‍പറേഷന്‍, ഡേറ്റ വിശകലന കമ്പനിയായ എക്പീരിയന്‍ പിഎല്‍സി, ഓറക്ക്ള്‍ ഡേറ്റ ക്ലൗഡ്, ട്രാന്‍സ് യൂണിയന്‍, ഡബ്ല്യുപിപി പിഎല്‍സി തുടങ്ങിയ ഒന്‍പതു കമ്പനികള്‍ നല്‍കുന്ന വിവരമനുസരിച്ചാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഫെയ്‌സ്ബുക് ഉപയോക്താക്കളിലേക്ക് വിവിധ പരസ്യദാതാക്കള്‍ തങ്ങളുടെ പ്രചാരണതന്ത്രങ്ങളെത്തിച്ചിരുന്നത്.

ഓട്ടമോട്ടിവ്, ലക്ഷ്വറി ഉല്‍പന്നങ്ങള്‍, ഭക്ഷ്യപാനീയസൗന്ദര്യവര്‍ധന ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് വന്‍തോതില്‍ ഈ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിയാനാകും എന്നതാണ് ഇത്തരം കമ്പനികളെ ഫെയ്‌സ്ബുക് വഴി പരസ്യം നല്‍കുന്നതിനു പ്രേരിപ്പിച്ചിരുന്നത്. സമൂഹമാധ്യമ മേഖലയില്‍ ഈ മാര്‍ക്കറ്റിങ് രീതി സര്‍വസാധാരണമാണെന്നും ഫെയ്‌സ്ബുക് പറയുന്നു.

എന്നാല്‍ അടുത്ത ആറു മാസത്തിനകം ഈ നയം നിര്‍ത്തലാക്കാനാണ് കമ്പനി തീരുമാനം. ഇതുവഴി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് ഫെയ്‌സ്ബുക് പ്രോഡക്ട് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഗ്രഹാം മുഡ് പറഞ്ഞു.

പ്രസ്താവനയ്ക്കു പിന്നാലെ ആക്ഷം കോര്‍പറേഷന്റെ ഓഹരികള്‍ക്ക് ഇടിവ് രേഖപ്പെടുത്തി. അതേസമയം തങ്ങളുടെ പരസ്യവരുമാനത്തെ നയംമാറ്റം എങ്ങനെ ബാധിക്കുമെന്ന് ഫെയ്‌സ്ബുക് വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ പരസ്യദാതാക്കള്‍ക്ക് ഈ ഡേറ്റ വിശകലന കമ്പനികള്‍ ഉപയോഗപ്പെടുത്തി അവരുടെ പരസ്യങ്ങളുടെ ‘പെര്‍ഫോമന്‍സ്’ വിലയിരുത്താനുള്ള അധികാരം ഫെയ്‌സ്ബുക് നല്‍കിയിട്ടുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ‘സെറ്റിങ്‌സ്’ ഒരൊറ്റ പേജിലേക്കു ചുരുക്കാനും ഫെയ്‌സ്ബുക് തയാറായിട്ടുണ്ട്.

Top