ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന്റ 15 ലക്ഷം വീഡിയോ പകര്‍പ്പുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

കാലിഫോര്‍ണിയ: ന്യുസീലന്‍ഡ് ഭീകരാക്രമണത്തിന്റെ 15 ലക്ഷത്തോളം വരുന്ന തത്സമയ വീഡിയോ പകര്‍പ്പുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. എന്നാല്‍, എഡിറ്റ് ചെയ്തും രൂപം മാറ്റിയും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ നിലവിലുണ്ട് അവയും നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്.

24മണിക്കൂറിനുള്ളിലായിരുന്നു അക്രമി ലൈവ് സ്ട്രീം ചെയ്ത വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. നിലവില്‍ വീഡിയോ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം സ്വയം തിരിച്ചറിഞ്ഞ് വീഡിയോകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. ന്യൂസീലന്‍ഡ് ഭരണകൂടം ആവശ്യപ്പെട്ടത് പ്രകാരം ആക്രമണത്തിന്റെ എഡിറ്റ് ചെയ്ത ദ്യശ്യങ്ങളടക്കം നീക്കം ചെയ്യാനാണ് കമ്പനിയുടെ നീക്കം.

ഓസ്ട്രേലിയന്‍ പൗരനായ ബ്രെണ്ടണ്‍ ഹാരിസണ്‍ ടറന്റ് തന്റെ തൊപ്പിയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ താന്‍ നടത്തിയ കൂട്ടക്കൊല തത്സമയം ലോകത്തെ കാണിക്കുകയായിരുന്നു. ആക്രമണത്തിന്റെ 17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അക്രമി ലൈവായി സംപ്രേഷണം ചെയ്തത്. സംപ്രേഷണം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് അധിക്യതരെ വിവരമറിയിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കൊലയാളിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ മരവിപ്പിക്കുകയായിരുന്നു.

ഫേസ്ബുക്കിന്റെ ലൈവ് സ്ട്രീം സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍, ഫേസ്ബുക്ക് അധികൃതരെ ക്ഷണിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡ് പൊലീസിന് എല്ലാവിധ പിന്‍തുണയും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഫേസ്ബുക്ക് ആദരമര്‍പ്പിച്ചു.

Top