ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ ? ഹൌഗന്റെ വെളിപ്പെടുത്തല്‍ സക്കര്‍ബര്‍ഗിനെ വീഴ്ത്തുന്നു !

വാഷിങ്ടണ്‍: വിമര്‍ശനങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിനെതിരെ മുഖചിത്രവുമായി ടൈം മാഗസിന്‍. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ, വേണ്ടയോ എന്ന് ചോദിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മുഖ ചിത്രത്തോടെയാണ് പുതിയ ടൈം മാഗസിന്‍ ഇറങ്ങിയിരിക്കുന്നത്. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്ന ചോദ്യമാണ് കവര്‍ചിത്രം നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് മുന്‍ ജീവനക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്‍ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്കിനെതിരെ ടൈം മാഗസിന്‍ പ്രധാന കവര്‍‌സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്. ഫേസ്ബുക്ക് മുന്‍ ജീവനക്കാരി ഫ്രന്‍സെസ് ഹൌഗന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിരോധത്തിലാണ് ഫേസ്ബുക്കിനെ പെടുത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ ലാഭം മാത്രം ലക്ഷ്യമാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.

അതേസമയം, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണമെന്നും ഇത് പരിഹരിച്ചെന്നും ഉപയോക്താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.

ഇന്നലെ രണ്ടുമണിക്കൂറാണ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം നേരിട്ടത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നത്.

നേരത്തെ, ഏഴ് മണിക്കൂറോളം സേവനം തടസ്സപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവില്‍ ഫെയ്സ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 52,000 കോടി രൂപ നഷ്ടവും സംഭവിച്ചിരുന്നു. പിന്നാലെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

Top