ട്വിറ്ററിന്റെ മാതൃകയുമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കും

സാൻഫ്രാന്സിസ്കോ: സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ച് മെറ്റ. പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പ്രതിമാസ നിരക്കിൽ ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ,” മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പുറത്തിറക്കും, മറ്റ് രാജ്യങ്ങളിൽ ക്രമേണ എത്തുമെന്നാണ് സൂചന. ട്വിറ്ററിനെ പിന്തുടർന്നാണ്‌ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ലൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ, അഥവാ 900 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷമാണു പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. എട്ട് ഡോളർ അഥവാ 646.03 രൂപയ്ക്കാണ് മറ്റ് രാജ്യങ്ങളിൽ പണം നൽകേണ്ടത് എങ്കിൽ ഇന്ത്യയിൽ 719 രൂപ നൽകണം. അതായത് ഏകദേശം 8.9 ഡോളറിന് തുല്യമാണ് ഇത്.

Top