യാത്രാനടപടികള്‍ക്കായി മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുമായി ബെംഗളുരു വിമാനത്താവളം

ബെംഗളുരു: മുഖം തിരിച്ചറിഞ്ഞ് യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരുത്താനൊരുങ്ങി ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളം.

ബോര്‍ഡിംഗ് നടപടികള്‍ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം. അടുത്ത വര്‍ഷം മുതല്‍ ചില തെരഞ്ഞെടുത്ത വിമാന സര്‍വീസുകളില്‍ ഫേഷ്യല്‍ റിക്കഗ്‌നിഷന്‍ സംവിധാനം നടപ്പാക്കുമെന്ന് ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളം (ബിയാല്‍) അറിയിച്ചു.

ഇതിനു മുന്നോടിയായി ലിസ്ബണ്‍ ആസ്ഥാനമായ വിഷന്‍ ബോക്‌സ് എന്ന കമ്പനിയുമായി വിമാനത്താവള അധികൃതര്‍ ചര്‍ച്ച നടത്തി. ഡിജിറ്റല്‍, ബയോമെട്രിക് സേവനങ്ങളാണ് കമ്പനി ഒരുക്കിനല്‍കുക. പദ്ധതി സര്‍ക്കാരിന്റെ ഡിജിയാത്രാ പദ്ധതിക്കു ശക്തിപകരുമെന്ന് ബിയാല്‍ അറിയിച്ചു.

എയര്‍പോര്‍ട്ടിലുടനീളം സഞ്ചരിക്കുന്നതിനിടയില്‍ യാത്രക്കാരെ തിരിച്ചറിയുന്നതും അനാവശ്യ തടയലുകള്‍ ഒഴിവാക്കുന്നതിനും ബയോമെട്രിക് സംവിധാനത്തിലൂടെ കഴിയും. കൂടാതെ, ബോര്‍ഡിംഗ് പാസുകള്‍, പാസ്‌പോര്‍ട്ടുകള്‍, മറ്റ് ശാരീരിക തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ആവര്‍ത്തിച്ച് സമര്‍പ്പിക്കുന്നതും ഒഴിവാക്കാം.

ബയോമെട്രിക് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതോടെ, പേപ്പര്‍രഹിത വിമാനയാത്രാ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ എയ്‌റോഡ്രോം ആയി ബെംഗളുരു എയര്‍പോര്‍ട്ട് മാറും.

Top