ഉത്തരേന്ത്യയിലെ അതിശൈത്യം; റെയില്‍വേയ്ക്ക് നഷ്ടം കോടികള്‍, റദ്ദാക്കിയത് 20000 ടിക്കറ്റുകള്‍

ഡല്‍ഹി: ഉത്തരേന്ത്യയിലെ അതിശൈത്യത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം കോടികള്‍. ട്രെയിന്‍ സര്‍വ്വീസുകള്‍ താമസിച്ചത് മൂലം 20000 ടിക്കറ്റുകളാണ് ഡിസംബര്‍ മാസത്തില്‍ റെയില്‍വേ റദ്ദാക്കിയത്. റെയില്‍വേയുടെ മൊറാദാബാദ് ഡിവിഷനാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1.22 കോടി രൂപയാണ് ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് റെയില്‍വേ തിരികെ നല്‍കിയത്.

ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകളില്‍ 4230 എണ്ണം ബറേലിയില്‍ നിന്നും 3239 എണ്ണം മൊറാദാബാദിലും 3917 ടിക്കറ്റുകള്‍ ഹരിദ്വാറിലും 2448 ടിക്കറ്റുകള്‍ ഡെറാഡൂണിലുമാണ് റദ്ദാക്കിയതെന്നാണ് മൊറാദാബാദ് ഡിവില്‍ണല്‍ മാനേജര്‍ രാജ് കുമാര്‍ സിംഗ് വിശദമാക്കുന്നത്. കനത്ത മൂടല്‍ മഞ്ഞ് മൂലം തീരെ ആള് കുറഞ്ഞ ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് രാജ് കുമാര്‍ സിംഗ് വിശദമാക്കിയത്. 42 ട്രെയിനുകളാണ് മാര്‍ച്ച് വരെ റദ്ദാക്കിയിരിക്കുന്നത്.

1.22 കോടി രൂപ ആളുകള്‍ക്ക് തിരികെ നല്‍കി. കടുത്ത ശൈത്യത്തിന്റെ പിടിയിലാണ് ഉത്തരേന്ത്യ. പഞ്ചാബ്, ഹരിയാന. ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്റെ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.

Top