വിവാഹേതര ബന്ധം ; പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാംവകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.

വിവാഹേതര ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497ാം വകുപ്പിന് എതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീ പുരുഷന്റെ സ്ഥാപന ജംഗമ സ്വത്താണോയെന്നും കോടതി ചോദിച്ചു.

ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണമെന്നതാണ് ഹര്‍ജിയിലെ ചോദ്യം. കൂടാതെ, നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്നാല്‍, 497ാം വകുപ്പ് റദ്ദാക്കിയാല്‍ അത് വിവാഹ സമ്പ്രദായങ്ങളെ തകര്‍ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Top