തിരുവനന്തപുരത്ത് കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റാക്കി; യാത്രാ ഡയറി മുഖ്യം

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തെയും കൊവിഡ് രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം. കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ ആറ്റുകാല്‍ (വാര്‍ഡ് – 70 ), കുരിയാത്തി (വാര്‍ഡ് – 73), കളിപ്പാന്‍ കുളം (വാര്‍ഡ് – 69) മണക്കാട് (വാര്‍ഡ് – 72), തൃക്കണ്ണാപുരംവാര്‍ഡിലെ (വാര്‍ഡ് -48), ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് – 78) പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

Top