വിവാഹേതരബന്ധം, ദമ്പതിമാര്‍ ചേര്‍ന്ന് ഹോട്ടലുടമയേയും കാമുകിയേയും കൊലപ്പെടുത്തി

ഇന്ദോര്‍: നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ മധ്യപ്രദേശിലെ ഇന്ദോറില്‍ ദമ്പതിമാര്‍ ചേര്‍ന്ന് ഹോട്ടല്‍ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി. ഹോട്ടലുടമ രവി താക്കൂര്‍ (42) കാമുകി സരിത താക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച എയ്‌റോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ മംമ്ത (32), ഭര്‍ത്താവ് നിതിന്‍ പവാര്‍ (35) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ ശര്‍മ്മ പറഞ്ഞു. സരിതയുടെ വീട്ടില്‍ വച്ച് ഇരുവരെയും ദമ്പതിമാര്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നും വസ്ത്രങ്ങള്‍ അഴിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സരിതയാണ് മംമ്തയെ രവിയ്ക്ക് പരിചയപ്പെടുത്തിയത്. ഇരുവരും സൗഹൃദത്തിലാകുകയും വിവാഹേതര ബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മംമ്തയുടെ ഭര്‍ത്താവ് നിതിന്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ ശ്രമിച്ച മംമ്തയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബന്ധം തുടരാന്‍ രവി നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

മംമ്ത താക്കൂറിനെ സരിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും നിതിനുമായി ചേര്‍ന്ന് സരിതയെ ആദ്യം കൊലപ്പെടുത്തുകയും തുടര്‍ന്ന് വീട്ടിലേക്കെത്തിയ ഹോട്ടലുടമയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ഒരു വാളും കത്തിയും പോലീസ് കണ്ടെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top