മഹാമാരിക്ക് പിന്നിൽ ‘ദുഷ്ട ബുദ്ധി’ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് സംശയം ! !

കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സികളും രംഗത്ത്. ശാസ്ത്ര ലോകത്തിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ, ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ്, തുടങ്ങി, റഷ്യയുടേയും ബ്രിട്ടന്റേയുമെല്ലാം രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ പ്രത്യേകം ‘പണി’ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ റോയും ഇവരോട് സഹകരിക്കുന്നുണ്ടെന്നാണ് സൂചന.

ഈ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെല്ലാം വ്യത്യസ്തമായ നെറ്റ് വര്‍ക്കുകളാണ് ലോകത്തുള്ളത്.

ചൈനയിലെ ചാരന്‍മാരെ ഉപയോഗിച്ചാണ് ഇവരെല്ലാം കോവിഡിന്റെ അടിവേര് തേടി പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലെ വുഹാനില്‍ കാണപ്പെട്ട വൈറസ് എവിടെ നിന്നു വന്നു എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

ചൈനയിലെ ലാബില്‍ നിന്നും ചാടിപ്പോയ വൈറസാണ് കോവിഡ് 19 എന്നതാണ് അമേരിക്ക ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം മുന്‍ വിധിയോടെയല്ല, ഇപ്പോള്‍ നടക്കുന്ന അന്വേഷണം. അത് യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്.

ചൈനീസ് ഭരണ കൂടത്തിനോട് അതൃപ്തിയുള്ള ഒരു ചെറിയ വിഭാഗം ഇപ്പോഴും ആ രാജ്യത്തുണ്ട്. അവരിലേക്കും അന്വേഷണം നീളുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്.

വൈറസിന്റെ സ്വഭാവം സംബന്ധിച്ച് ലഭ്യമായ റിപ്പോര്‍ട്ടുകളെല്ലാം രഹസ്യാന്യേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.

മാംസ മാര്‍ക്കറ്റില്‍ നിന്നും പുറത്ത് വന്ന വൈറസാണെന്ന നിലപാട് സ്വീകരിച്ച ചൈനയും എല്ലാ വശവും പരിശോധിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കൊലയാളി വൈറസ് താണ്ഡവമാടുമ്പോള്‍ തന്നെയാണ് അന്വേഷണവും സജീവമായി നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ വൈറസിന്റെ അടിവേര് കണ്ടെത്തിയില്ലങ്കില്‍ വലിയ ദുരന്തമാണ് ലോകത്തെ കാത്തിരിക്കുന്നത്. ഇതുവരെ ഒരു മരുന്നും ഈ വൈറസിനെ തുരത്താന്‍ കണ്ടു പിടിച്ചിട്ടില്ല, മരണമാകട്ടെ ഒരു ലക്ഷം പിന്നിട്ടും കഴിഞ്ഞു. എത്ര ലക്ഷം പേര്‍ മരിക്കുമെന്ന കണക്കുകളും ഞെട്ടിക്കുന്നതാണ്. ലോക സമ്പദ് വ്യവസ്ഥയും തകര്‍ന്ന അവസ്ഥയിലാണുള്ളത്.

തീവ്രവാദികള്‍ ബയോളജിക്കല്‍ വാറിലേക്ക് തിരിയാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഇത് സംബന്ധമായ മുന്നറിയിപ്പും വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങളും നിലവില്‍ കനത്ത ജാഗ്രതയിലാണ്.

വലതുപക്ഷ തീവ്രവാദ സംഘടനകളും അല്‍ഖ്വയിദ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളും കോവിഡ് കാല സാഹചര്യത്തെ ചൂഷണം ചെയ്യുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു കഴിഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റാണ് വിവിധ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

അടുത്തയിടെ, വംശീയ സംഘടനകളും ഐഎസ്, അല്‍ഖ്വയിദ തുടങ്ങിയ തീവ്രവാദ സംഘടനകളും തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്വേഷം നിറഞ്ഞ ഗൂഢാലോചന സിദ്ധാന്തത്തിന്റെയും ആക്രമണ പദ്ധതികളുടെയും പണിപ്പുരയിലാണിവരെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനും മീതെ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഭവമാണിത്.


Staff Reporter

Top