അംബാനിയുടെ വസതിക്ക്‌ മുന്നില്‍ വാഹനം ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ച ആള്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ച ആള്‍. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആളാണ് വാഹനം ഉപേക്ഷിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.

സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറി സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തു നിന്ന് സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു.അതിനിടെ, മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരുന്നു.

Top