സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറികൾ

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്നങ്ങൾ. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെതിരേ ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി.നിർവാഹക സമിതിയംഗവുമായി ശ്രീമന്ദിരം ശശികുമാറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിലെ പല സീറ്റുകളും പേമെന്റ് സീറ്റുകളാണെന്നും സ്ഥാനാർഥി നിർണയത്തിൽ ഇഷ്ടക്കാരെ മാത്രമാണ് പരിഗണിച്ചതെന്നുമാണ് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രീമന്ദിരം ശശികുമാറിന് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു.

സീറ്റ് നിർണയത്തിൽ ഡി.സി.സി. പ്രസിഡന്റ് കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങൾ എടുത്തതെന്നാണ് പ്രധാന ആരോപണം. ചിഹ്നം നൽകാനുള്ള അധികാരം തനിക്കാണെന്ന ധാർഷ്ട്യത്തിൽ കെ.പി.സി.സി. യുടെ പല നിർദേശങ്ങളും അവഗണിച്ചു. ഗ്രൂപ്പ് താത്പര്യവും വ്യക്തിതാത്പര്യവും മാത്രമാണ് പഴയ ഡി.ഐ.സി.ക്കാരനായ പ്രസിഡന്റ് മുഖവിലയ്ക്കെടുത്തത്. ഈ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമാവുമെന്നതിൽ സംശയമില്ലെന്നും ശശികുമാർ പറഞ്ഞു.

Top