ആശങ്ക പടര്‍ത്തി റഷ്യന്‍ ജൈവായുധ ലാബില്‍ സ്‌ഫോടനം

മോസ്‌കോ: റഷ്യന്‍ ജൈവായുധ ലാബില്‍ സ്‌ഫോടനം. സൈബീരിയയിലെ കോള്‍ട്ട്സവയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യന്‍ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ റിസര്‍ച് ഓണ്‍ വൈറോളജി ആന്‍ഡ് ബയോടെക്‌നോളജിയിലാണു കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്.

വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ 9എം730 ബുറിവീസ്‌നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നു പ്രദേശത്ത് റേഡിയേഷന്‍ നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്‌ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനല്‍കാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്‌ഐവി, എബോള, ആന്ത്രാക്‌സ്, വസൂരി വൈറസുകളെ ഉള്‍പ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ളത്.

ജൈവായുധ ലാബില്‍ തീപിടുത്തം ഉണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം 13 ഫയര്‍ എന്‍ജിനുകളും 38 അഗ്‌നിരക്ഷാ സേനാംഗങ്ങളെയുമാണ് ലാബറട്ടറി കോംപ്ലക്‌സിലേക്ക് അയച്ചത്. തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകം ആറു നില കെട്ടിടത്തിലേക്ക് അഗ്‌നിരക്ഷാ സേനയെത്തുകയും ചെയ്തു. ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ അഞ്ചാം നിലയിലാണു തീപിടിത്തമുണ്ടായതെന്ന് റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ വൈകാതെ തന്നെ തീയണച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 30 ചതുരശ്ര മീറ്റര്‍ പ്രദേശത്താണു തീ പടര്‍ന്നത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണു തീ പടര്‍ന്നതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണത്തൊഴിലാളികളില്‍ ഒരാളുടെ കാലിനു പൊള്ളലേറ്റു. പൊള്ളല്‍ മാരകമായതിനാല്‍ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തത്തെത്തുടര്‍ന്ന് ‘മാരകമായ’ വസ്തുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ലെന്നു കോള്‍ട്ട്സവ മേയര്‍ വ്യക്തമാക്കി. അട്ടിമറിയാണോയെന്നു പരിശോധിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയര്‍ അറിയിച്ചു. സാനിട്ടറി ഇന്‍സ്‌പെക്ഷന്‍ മുറിയിലെ അറ്റകുറ്റപ്പണികള്‍ക്കിടെയായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്‌ഫോടനമുണ്ടായതെന്ന് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പ്രശ്‌നങ്ങളൊന്നും സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായിട്ടില്ല. രോഗാണുക്കളൊന്നും പുറത്തേക്കു പടര്‍ന്നിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാരക രോഗാണുക്കളെ കെട്ടിടത്തില്‍ നിന്നു മാറ്റിയിരിക്കുകയായിരുന്നെന്നും വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോള്‍ട്ട്സവ സയന്‍സ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്‌നികോവ് അറിയിച്ചു.

നിലവില്‍ പന്നിപ്പനി, എച്ച്‌ഐവി, എബോള എന്നിവയ്ക്കുള്ള വാക്‌സിനുകള്‍ തയാറാക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. എബോള വാക്‌സിനുകളുടെ പരീക്ഷണം വിജയിച്ചതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു.

Top