കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായിത്തന്നെ കണക്കാക്കാമെന്ന് വിദഗ്ദര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലില്‍ വിദഗ്ദര്‍. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിര്‍ദേശം. അതേസമയം, നിലവിലെ വ്യാപനം ഇപ്പോഴും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ കേസുകളുയരുമ്പോള്‍ രോഗികള്‍ ഗുരുതരാവസ്ഥയിലെത്തുന്നത് തടയുന്ന മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് പ്രധാന സര്‍ക്കാരാശുപത്രികളില്‍ കിട്ടാതായിത്തുടങ്ങി

നഴ്‌സിങ് കോളേജുകളിലും കോളേജുകളിലുമൊക്കെ ഒറ്റയടിക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് മുന്നറിയിപ്പാണ്. പൊടുന്നനെയാണ് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത്. അയ്യായിരത്തില്‍ നിന്ന് ഒന്‍പതിനായിരത്തിലേക്കും തൊട്ടടുത്ത ദിവസം പന്ത്രണ്ടായിരത്തിലേക്കും കുതിക്കുന്ന കൊവിഡ് കേസുകള്‍ ഒമിക്രോണ്‍ തന്നെയെന്നുറപ്പിക്കുകയാണ് വിദഗ്ദര്‍. ക്ലസ്റ്റര്‍ കൂടി സ്ഥീരീകരിച്ച സാഹചര്യത്തില്‍ നിലവിലെ പ്രതിരോധ രീതികളില്‍ മാറ്റം വേണ്ടി വരും. കൂടുതല്‍ ക്ലസ്റ്ററുകള്‍ വരും ദിവസങ്ങളില്‍ രൂപപ്പെടും. സ്‌കൂളുകളുടെ കാര്യത്തിലടക്കം കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഒമിക്രോണ്‍ വ്യാപന വേഗത തിരിച്ചറിയുന്നതില്‍ ജനിതക പരിശോധനകളിലെ കുറവും, ഫലം വരാനെടുക്കാനെടുക്കുന്ന കാലതാമസവുമാണ് ഇപ്പോള്‍ സംസ്ഥാനത്തിന് പ്രശ്‌നം.

ഇതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍, ആന്റിബോഡി കോക്ടെയില്‍ പ്രധാന സര്‍ക്കാരാശുപത്രികളില്‍ കിട്ടാത്ത അവസ്ഥ. പുറത്ത് 60,000 രൂപയിലധികം വിലവരുന്ന മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളെക്കൊണ്ട് സ്വകാര്യ മേഖലയില്‍ നിന്ന് വാങ്ങിപ്പിച്ചാണ് കുത്തിവെക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഒറ്റ വയല്‍ പോലും സ്‌റ്റോക്കില്ല. പ്രധാന സര്‍ക്കാരാശുപത്രികളിലെല്ലാം ഉള്ളത് നാമമാത്ര സ്‌റ്റോക്കാണ്.

കെഎംഎസ്‌സിഎല്‍ വാങ്ങിയതില്‍ ഇനി ബാക്കിയുള്ളത് 180 വയല്‍ ആന്റിബോഡി മരുന്നാണ്. ഇത് 360 പേര്‍ക്കാണ് നല്‍കാനാവുക. ഒമിക്രോണ്‍ തരംഗത്തില്‍ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കയുണ്ട്. പ്രതിദിനം കേസുകള്‍ കൂടുന്നതിനനുസരിച്ച് പക്ഷെ ഗുരുതര രോഗികളുടെ എണ്ണം ഈഘട്ടത്തില്‍ ഉയരുന്നില്ലെന്നത് ആശ്വാസമാണ്. ജനുവരി 1ന് 449 ഉണ്ടായിരുന്ന ഐസിയു രോഗികള്‍ 12 ദിവസം പിന്നിട്ടപ്പോള്‍ എത്തിയത് 453. വെന്റിലേറ്ററില്‍ 160 ല്‍ നിന്ന് 135 ആയിക്കുറഞ്ഞു.

Top