കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധര്‍ മാത്രം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം; കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധര്‍ മാത്രം ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ മേഖലയില്‍ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് നിലവില്‍ ഉണ്ടായിരുന്നത്.

ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗ്ദ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുനസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസി, ഫിനാന്‍സ് വകുപ്പ് സെക്രട്ടറി / നോമിനി, ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടമോന്റ് സെക്രട്ടറി/ നോമിനി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, നാറ്റ്പാക് ഡയറക്ടര്‍ എന്നിവരും, കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗതാഗത ഹൈവേ മന്ത്രാലയം, റെയില്‍വെ ബോര്‍ഡ് എന്നിവയിലെ പ്രതിനിധികളുമാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്.

Top