എക്സിറ്റ് പോള്‍ പ്രവചനം; മധ്യപ്രദേശില്‍ ബിജെപിക്കും, ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനും തുടര്‍ഭരണം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപിക്കും, ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനും തുടര്‍ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകള്‍. രാജസ്ഥാനിലും, തെലങ്കാനയിലും കനത്ത പോരാട്ടം നടന്നതായും, മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തില്‍ വരുമെന്നും വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നു. ഡിസംബര്‍ മൂന്നിനാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ കനത്ത മത്സരം നടന്നുവെന്നാണ് എക്സിറ്റ് പോള്‍ ഏജന്‍സികള്‍ പറയുന്നത്. അതേ സമയം കോണ്‍ഗ്രസ് അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുമെന്നാണ് പ്രധാന ഏജന്‍സികളെല്ലാം പ്രവചിച്ചിട്ടുള്ളത്.

മധ്യപ്രദേശില്‍ പ്രധാന ഏജന്‍സികളെല്ലാം ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ 140 മുതല്‍ 162 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് പറയുന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റുകളാണ് അധികാരം നേടാന്‍ വേണ്ടത്.

തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടം നടന്നുവെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നും ചില ഏജന്‍സികള്‍ പറയുന്നുണ്ട്.

മിസോറാമില്‍ ഭരണകക്ഷിയായ ഭരണകക്ഷിയായ എംഎന്‍എഫിന് അധികാരം നഷ്ടപ്പെടുമെന്നാണ് പ്രധാന സര്‍വേകളെല്ലാം പറയുന്നത്. സെഡ്.പി.എമ്മം (സോറം പീപ്പിള്‍സ് മുവ്‌മെന്റ്) സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേറുമെന്നാണ് പ്രവചനങ്ങള്‍.

Top