നിയമം എം.എല്‍.എയുടെ വഴിക്ക് ; അരക്കോടിയുടെ ക്വാറി തട്ടിപ്പില്‍ കേസെടുത്തിട്ടും അറസ്റ്റുചെയ്യുന്നില്ല

PV Anwar MLA,

മലപ്പുറം : പി.വി അന്‍വര്‍ എം.എല്‍.എയുടെ മുന്നില്‍ നിയമവും വഴിമാറുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഢനപരാതി പാര്‍ട്ടി അന്വേഷിക്കുമ്പോള്‍ പാര്‍ട്ടി അനുഭാവിയായ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള പാര്‍ട്ടി അന്വേഷണം ഒന്നരവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. കോടതി നിര്‍ദ്ദേശപ്രകാരം എം.എല്‍.എക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടും 263 ദിവസമായി പൊലീസ് അറസ്റ്റും ചെയ്തില്ല.

PV Anwar MLA,

പാര്‍ട്ടിക്കു ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറപ്പിച്ചു പറയുമ്പോഴാണ് പാര്‍ട്ടിയെയും പൊലീസിനെയും സമീപിച്ചിട്ടും നീതികിട്ടാതെ പ്രവാസി എന്‍ജിനീയര്‍ നിയമയുദ്ധം നടത്തുന്നത്. കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പി.വി അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം അനുഭാവിയായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം 2017 ഫെബ്രുവരി 17നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

PV Anwar MLA,

പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടി ഉണ്ടാകാതായതോടെ കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പൊലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്. കോടതിയെ സമീപിക്കുന്നതിനും ഒരു മാസം മുമ്പ് നവംബര്‍ 22ന് മഞ്ചേരി പൊലീസില്‍ സലീം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

PV Anwar MLA,

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയത്.

2011 ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി. 30 ലക്ഷം പണമായും 10 ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്. 2012 ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്‍കി. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി അനുഭാവിയായ സലീം കാത്തിരുന്നെങ്കിലും ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിച്ചില്ല. ഇതോടെ പാര്‍ട്ടിക്കും പോലീസിനു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്.

PV Anwar MLA,

കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘത്തോടൊപ്പം സലീമും മംഗലാപുരം ബല്‍ത്തങ്ങാടിയില്‍പ്പോയപ്പോള്‍ കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അന്‍വര്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി. ഇവിടെ ക്രഷര്‍ ഉള്‍പ്പെടുന്ന 5 കോടി വിലവരുന്ന 26 ഏക്കര്‍ തന്റെ സ്വന്തമാണെന്നാണ് പി.വി അന്‍വര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ രേഖകള്‍ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ.

അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്.

PV Anwar MLA,

ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്. എന്നാല്‍ മംഗലാപുരത്തെ ഭൂമിയും ക്രഷറും അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ സ്വത്തുവിവരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
തെളിവുകളെല്ലാമുണ്ടായിട്ടും അന്‍വറിനെ അറസ്റ്റു ചെയ്യാതെ കേസ് അട്ടിമറിക്കുന്ന മഞ്ചേരി പൊലീസിനെതിരെ സലീം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top