ദിലീപ്, കാവ്യ, മാതാപിതാക്കൾ എന്നിവരെ . . ചോദ്യം ചെയ്യാൻ പൊലീസിന്റെ കരു നീക്കം ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യ, പിതാവ് മാധവന്‍, സിനിമാ സംവിധായകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നിവരുടെ മൊഴി എടുക്കും.

ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും വിളിച്ചു വരുത്തി മൊഴി ശേഖരിക്കും. തുടര്‍ന്ന് നിര്‍ണ്ണായക നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന.

പള്‍സര്‍ സുനി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ കടയായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചു എന്നാണ് മൊഴി നല്‍കിയിരുന്നത്.

ഇത് കണ്ടെത്താന്‍ കടയില്‍ പരിശോധന നടത്തിയെങ്കിലും ലഭിച്ചിട്ടില്ല. കാവ്യയുടെ വീട്ടില്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിട്ടതിനാല്‍ അതിനും കഴിഞ്ഞിട്ടില്ല.

ഉടന്‍ തന്നെ വീട്ടില്‍ പരിശോധന നടത്താനും അതേസമയം തന്നെ ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദിലീപുമായി ബന്ധപ്പെട്ടവര്‍ക്ക് വന്ന ബ്ലാക്ക് മെയില്‍ ഫോണ്‍ സംഭാഷണത്തില്‍ കാവ്യയുടെ പിതാവ് മാധവന്റെ നമ്പര്‍ ചോദിക്കാനുണ്ടായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ദിലീപിന്റെ പുറത്തിറങ്ങിയ ‘ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ’ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി ലഭിച്ച ഫോട്ടോയില്‍ നിന്നും വ്യക്തമായതിനാല്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ഉടന്‍ ചോദ്യം ചെയ്യും. ഇതു സംബന്ധമായാണ് പ്രധാനമായും ദിലീപില്‍ നിന്നും വിശദീകരണം തേടുക.

മൊബൈല്‍ ടവറിന് കീഴില്‍ ഒരേ സമയം പള്‍സര്‍ സുനി എത്തുന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തിരക്കഥ മൂലമാണെന്ന് നേരത്തെ ദിലീപ് സംശയം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ സിനിമാ ലൊക്കേഷനിലെ ചിത്രം പുറത്ത് വന്ന സാഹചര്യത്തിലും സമാനമായ നിലപാടാണ് ദിലീപിന്റേത്.

നൂറ് കണക്കിന് പേര്‍ വരുന്ന ലൊക്കേഷനില്‍ ആരൊക്കെ വന്നുവെന്ന് താരങ്ങള്‍ക്ക് അറിവുണ്ടാകില്ലന്ന വാദം സിനിമാരംഗത്തുള്ള പ്രമുഖരും ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇനി ഒരിക്കല്‍ കൂടിയുള്ള ചോദ്യം ചെയ്യല്‍ ദിലീപിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

മജിസ്‌ട്രേറ്റിന് മുന്നില്‍ 164 പ്രകാരം പള്‍സര്‍ സുനി ദിലീപിനും കാവ്യയുടെ കുടുംബത്തിനുമെതിരെ മൊഴി നല്‍കുകയും പൊലീസ് സാഹചര്യ തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ അത് മലയാള സിനിമാ മേഖലക്ക് മാത്രമല്ല കേരള ജനതക്കും രാജ്യത്തെ സിനിമാ മേഖലക്കും ഞെട്ടലുണ്ടാക്കുന്ന ഒരു നടപടിക്ക് വഴി ഒരുക്കും.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ലഭിച്ചില്ലങ്കില്‍ കേസ് വിചാരണ വേളയില്‍ പ്രതികളാക്കപ്പെടുന്നവര്‍ രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് നിയമ കേന്ദ്രങ്ങളുടെ അഭിപ്രായം.

Top