തിരുവനന്തപുരം: മലയാളം വാരികയുടെ അഭിമുഖം വിവാദമാക്കി സെന്‍കുമാറിനെതിരെ മുസ്ലിം മതമൗലികവാദ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയത് പഴയ പകതീര്‍ക്കാന്‍ !
മാധ്യമം പത്രം നടത്തുന്ന ജമാഅത്തെ ഇസ്ലാമി, തേജസ് പത്രം നടത്തുന്ന പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ അടക്കമുള്ള ഗ്രൂപ്പുകളും മുസ്ലിം ലീഗും കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് അടക്കമുള്ളവരുമാണ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്.
കേരളം നേരിടുന്ന മുസ്ലിം തീവ്രവാദത്തിന്റെ ഭീകരതയെക്കുറിച്ച് വ്യക്തമായ ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ നല്‍കിയത് സെന്‍കുമാര്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരിക്കുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എച്ച് പബ്ലിക്കേഷന്‍ റെയ്ഡ് നടത്തി 14 പുസ്തകങ്ങള്‍ ദേശവിരുദ്ധമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ പത്രമായ തേജസിന് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം നിഷേധിച്ചതും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതോടെ മതമൗലികവാദ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി സെന്‍കുമാറിനെതിരെ തിരിയുകയായിരുന്നു.
പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി നേരത്തെ മതതീവ്രവാദം വളര്‍ത്താന്‍ ഐ.എസ്.എസ് എന്ന സംഘടനയുണ്ടാക്കിയപ്പോള്‍ സെക്രട്ടറിയായിരുന്നയാളാണ് സെന്‍കുമാറിനെ അഭിമുഖം നടത്തിയ ലേഖകന്‍. പിന്നീട് തേജസ് അടക്കമുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഇയാള്‍ നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ മതമൗലികവാദ ഗ്രൂപ്പുകള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
സെന്‍കുമാര്‍ ജാതി തിരുത്തിയാണ് ഐ.പി.എസ് നേടിയതെന്ന് 2013 ഒക്ടോബറില്‍ മാതൃഭൂമി വാര്‍ത്ത നല്‍കിയപ്പോള്‍ പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐ സെന്‍കുമാറിനെതിരെ സംസ്ഥാനവ്യാപകമായി മാതൃഭൂമി പത്രവാര്‍ത്തയടക്കമുള്ള പോസ്റ്റര്‍ പതിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
അരയ സമുദായത്തില്‍ പെട്ട സെന്‍കുമാര്‍ മലയരയ സമുദായാംഗമാണെന്ന് കാണിച്ച് ഐപിഎസ് നേടിയെന്നും അതിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നുമായിരുന്നു മാതൃഭൂമി വാര്‍ത്ത. തങ്ങള്‍ പ്രസിദ്ധീകരിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് മാതൃഭൂമി 2013 ഒക്ടോബര്‍ 26ന് സമ്മതിക്കുകയും ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മാതൃഭൂമി ഖേദം പ്രകടിപ്പിക്കാന്‍ കാരണം എല്ലാ വസ്തുതയും തെറ്റായതുകാരണമാണ്. സെന്‍കുമാര്‍ അരയ സമുദായത്തില്‍പെട്ട ആളല്ല. ഈഴവസമുദായാംഗമാണ്. സംവരണാനുകൂല്യത്തിലല്ല സര്‍വ്വീസില്‍ പ്രവേശിച്ചതും. മാതൃഭൂമി ഖേദം പ്രകടിപ്പിച്ചതോടെ മാതൃഭൂമി വാര്‍ത്ത ഉയര്‍ത്തികാട്ടി സമരം നടത്തിയ എസ്.ഡി.പി.ഐയും പിന്‍മാറി.
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവെക്കുന്ന കാര്യങ്ങ ളാണ് പിന്നീട് സംഭവിച്ചത്. തേജസ് പത്രത്തിന്റെ ജീവനക്കാരന്‍ തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരാന്‍പോയത് കേരളത്തെ ഞെട്ടിച്ചിരുന്നു.
ഐഎസും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നായിരുന്നു അഭിമുഖത്തില്‍ സെന്‍കുമാറിന്റെ വാദം. മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നായിരുന്നു സെന്‍കുമാറിന്റെ അഭിപ്രായം.
ആര്‍എസ്എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയതയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ അഭിപ്രായം.
റിപ്പോര്‍ട്ട് : പി അബ്ദുള്‍ ലത്തീഫ്