ആലുവയില്‍ കഞ്ചാവുമായി അസ്സം സ്വദേശി പിടിയിൽ

ആലുവ: ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് എത്തിക്കുന്ന ഇതര സംസ്ഥാനക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍. അസം സ്വദേശി അബു സേട്ട് എന്ന് വിളിക്കുന്ന ഫക്രുദ്ദീന്‍ അബ്ദുള്‍ കലാം (22) എന്നയാളെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ പക്കല്‍ നിന്ന് 1.250 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സുഹൃത്തുക്കളായ അസ്സാം സ്വദേശികളുടെ ആവശ്യപ്രകാരമാണ് ഇയാള്‍ ആലുവയില്‍ കഞ്ചാവ് മൊത്തമായി എത്തിച്ചിരുന്നത്. അസ്സം സ്വദേശികള്‍ ഇത് ഇവിടത്തെ മലയാളികളായ ഇടനിലക്കാര്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്തിരുന്നു.

അസ്സമില്‍ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് മൊത്ത വില്‍പ്പന നടത്തി തിരിച്ച് പോകുന്നതാണ് പതിവ്. ഇതിലൂടെ അന്‍പതിരട്ടിയോളം ലാഭം കിട്ടുമെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

അസ്സം ഗുവഹത്തി സ്വദേശിയായ ഇയാള്‍ നാട്ടില്‍ അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുകയായിരുന്നു. എന്നാല്‍ ഉദ്ദേശിച്ച മെച്ചമില്ലാതെയിരിക്കുമ്പോഴാണ് ആലുവയിലുള്ള സുഹൃത്തിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ച് കൊടുക്കാന്‍ തുടങ്ങിയത്. കച്ചവടം ലാഭമായതോടെ ആഴ്ചയില്‍ ഒരിക്കല്‍ ഇയാള്‍ ഇവിടെ കഞ്ചാവുമായി എത്തുന്നത് പതിവാക്കുകയായിരുന്നു.

അസ്സമില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തൃശൂര്‍ എത്തി അവിടെ നിന്ന് ബസ്സിലാണ് ആലുവയില്‍ എത്തിയിരുന്നത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ആലുവയില്‍ എത്തിയിരുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആലുവ റേഞ്ച് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘം ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതര സംസ്ഥാനക്കാരായ ആളുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് അബു സേട്ട് എന്നയാള്‍ കഞ്ചാവുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ആലുവ യു.സി കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്ന ഇയാളെ ആലുവ റേഞ്ച് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ടീം പിടികൂടുകയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്.രഞ്ജിത്തിന്റെ മേല്‍ നോട്ടത്തില്‍ ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപീകരിച്ചിട്ടുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘമാണ് ആലുവയില്‍ തുടര്‍ച്ചയായി മയക്ക് മരുന്ന് വേട്ട നടത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.വാസുദേവന്‍, ഷാഡോ ടീമംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.സിയാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Top