ശക്തികുളങ്ങരയില്‍ 118 കുപ്പി അനധികൃത ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്ത് എക്‌സൈസ്

കൊല്ലം: ശക്തികുളങ്ങരയില്‍ അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്‌സൈസ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘം എത്തിയപ്പോള്‍ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നും സരിതയെ അറസ്റ്റ് ചെയ്‌തെന്നും എക്‌സൈസ് അറിയിച്ചു.

ശ്രീകുമാറിന്റെ വാഹനത്തില്‍ നിന്നും വീട്ടിനുള്ളില്‍ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റര്‍ മദ്യമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഐബി പിഒ ശ്രീകുമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. കൊല്ലം റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജ്യോതി, ബിനു ലാല്‍, വിഷ്ണു രാജ്, ശ്യാംകുമാര്‍, ജോജോ, രാജി, ഹൈവേ പട്രോള്‍ ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു. 40 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കുലശേഖരപുരം സ്വദേശി വിപിന്‍ എന്നയാളെയാണ് പിടികൂടിയത്. മദ്യവില്‍പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാളെപ്പറ്റി ലഭിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിജിലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അജയകുമാര്‍, കെ.സാജന്‍, ജിനു തങ്കച്ചന്‍, ജയലക്ഷമി, ഡ്രൈവര്‍ അബ്ദുല്‍ മനാഫ് എന്നിവരും പങ്കെടുത്തു.

Top