ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ആര്യനാട് 2000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും പിടികൂടി എക്‌സൈസ്

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആര്യനാട് എക്‌സൈസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,000 ലിറ്റര്‍ കോടയും 35 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി നശിപ്പിച്ചു.

കോട്ടൂര്‍ വനമേഖലയില്‍ നടത്തിയ തിരച്ചിലില്‍ വാലിപ്പാറ കട്ടക്കുറ്റിതോട്ടുപാലത്തിന് സമീപം കാട്ടില്‍ സൂക്ഷിച്ച 260 ലിറ്റര്‍ കോട കണ്ടെടുത്തു നശിപ്പിച്ചു. കാട്ടാക്കട വീരണകാവ് കുറക്കോണം കല്ലംപൊറ്റയില്‍ നിരവധി കേസിലെ പ്രതിയായ ബാബുരാജിന്റെ വീട്ടില്‍ നിന്ന് 35 ലിറ്റര്‍ ചാരായവും 155 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു. ബാബുരാജിനെ പിടികൂടാന്‍ സാധിച്ചില്ലെന്ന് എക്‌സൈസ് അറിയിച്ചു. ആര്യനാട് കോട്ടയ്ക്കകം മുറിയില്‍ ഹൗസിംങ്ങ് ബോര്‍ഡ് തേക്കിന്‍കാല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ബലിക്കടവിന് സമീപത്ത് കരമനആറ്റിന്റെ തീരത്ത് സൂക്ഷിച്ച 1,560 ലിറ്റര്‍ കോടയും കണ്ടെത്തി നശിപ്പിച്ചതായി എക്‌സൈസ് അറിയിച്ചു.

ആര്യനാട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. എസ്. രാജീഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബി വിജയകുമാര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ കെ. ബിജുകുമാര്‍, എസ്. രജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കിരണ്‍, സുജിത്. പി. എസ്. ജിഷ്ണു, ഡ്രൈവര്‍ എസ്. അനില്‍കുമാര്‍ സിവില്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീലത എന്നിവരും കോട്ടൂര്‍ ഫോറെസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ. രജി, ഉദ്യോഗസ്ഥരായ വിജയകുമാര്‍, രാധാകൃഷ്ണന്‍, ഷിജു, രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Top