മദ്യവില കുറക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ അഴിമതിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. നികുതിയിളവ് നിര്‍ദ്ദേശം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥനങ്ങളേക്കാള്‍ ഉയര്‍ന്ന മദ്യനികുതി കേളത്തിലാണ്. അസംസ്‌കൃത വസ്തുകളുടെ വില വര്‍ധനയാണ് മദ്യവില കൂട്ടാന്‍ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവില്‍ ബെവ്‌കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാര്‍ക്ക് ഈ വര്‍ഷം അടിസ്ഥാനവിലയില്‍ 7 ശതമാനം വര്‍ധനയാണ് അനുവദിച്ചത്. ബിയറിനും വൈനും വില കൂടില്ല. മദ്യ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ അഥവാ സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

പോയവര്‍ഷത്തെ നിരക്കില്‍ തന്നെ ബെവ്‌കോയ്ക്ക് വിതരണം ചെയ്യണം. നിലവിലുള്ള ബ്രാന്‍ഡുകള്‍ പേരിനൊപ്പം സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്ന് പേര് ചേര്‍ത്ത് പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവില്‍ വരും.

Top