മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പൂട്ടാനൊരുങ്ങി എക്സൈസ് വിഭാഗം: മുട്ടൻ പണിയുമായി `ഉമിനീർ ടെസ്റ്റ്´

യക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരെ ഉടൻ തിരിച്ചറിയാനുള്ള സംവിധാനവുമായി സംസ്ഥാന എക്സെെസ് വകുപ്പ് രംഗത്ത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടാൻ കഴിയില്ലെന്നുള്ളത് വലിയ രീതിയിൽ സാമൂഹ്യ വിരുദ്ധർ ഉപയോഗിപ്പെടുത്തുന്നുണ്ട്. ഇതിനെ മറികടക്കാനാണ് എക്സെെസ് വകുപ്പിൻ്റെ തീരുമാനം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം തയ്യാറെടുത്തു കഴിഞ്ഞു. ഇത്തരക്കാർ സാധാരണ ഉപയോഗിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ചെറിയൊരു അംശം അകത്തു ചെന്നാലും ഇനി പിടിവീഴൂം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള അബോൺ കിറ്റുമായാണ് എക്സൈസ് വകുപ്പ് സജീവമാകുന്നത്. സ്കൂളുകളും ടർഫുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും സജീവമായതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി എക്സെെസ് വകുപ്പ് രംഗത്തെത്തുന്നത്.

ബ്രീത്ത് അനലൈസറിൽ മദ്യപാനികൾ വീഴുമെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചവർ വീഴില്ല. മയക്കുമരുന്ന് ഉപയോഗിച്ചവർ ഈയൊരു പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. ഇങ്ങനെ രക്ഷപ്പെടുന്നവരെ കുടുക്കാൻ വേണ്ടിയാണ് അബോൺ പരിശോധനയെന്ന ഉമിനീർ ടെസ്റ്റ് എത്തുന്നത്. പുതിയ പരിശോധനാ രീതിയുടെ ടെസ്റ്റ് കൊച്ചിയിൽ നടത്തിക്കഴിഞ്ഞു. സംഗതി വിജയമായതിനെ തുടർന്നാണ് എക്സെെസ് ഈ രീതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പതിനായിരം കിറ്റുകളാണ് എക്സൈസ് റെയ്ഞ്ച് ഓഫീസുകളിൽ എത്തിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ഓണക്കാലത്ത് വ്യാപക പരിശോധനയാണ് ലക്ഷ്യമിടുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.

കിറ്റിൽ ഉമിനീരിൻ്റെ നനവ് പറ്റുന്ന സ്പോഞ്ചിൽ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് മയക്കുമരുന്ന് ഉപയോക്താക്കളെ തിരിച്ചറിയാൻ കഴിയുന്നത്. ഇതോടെ വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് വ്യക്തമാകും. തുടർന്ന് ആളെ ചോദ്യംചെയ്ത് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തും. അതേസമയം പിടിക്കപ്പെടുന്നവർ കൗൺസലിംഗിനും ഡി അഡിക്ഷൻ ചികിത്സയ്ക്കും തയ്യാറായാൽ നിയമ നടപടി ഒഴിവാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനു വസമ്മതിക്കുന്നവർക്ക് എതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുക്കാനാണ് തീരുമാനവും.

രാജ്യത്ത് ഈ കിറ്റ് ആദ്യമായി ഉപയോഗിച്ചത് ഗുജറാത്ത് പൊലീസാണ്. ലോറി ഡ്രൈവർമാർക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്താൻ ചെക്ക് പോസ്റ്റുകളിൽ ഗുജറാത്ത് പൊലീസ് ഈ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യപകമാക്കിയിരുന്നു. ഏകദേശം പത്തു സെൻ്റീമീറ്റർ മാത്രം വലിപ്പമുള്ള വളരെ ചെറിയൊരു കിറ്റാണിത്. കിറ്റിനുള്ളിൽ സ്പോഞ്ച് ചുറ്റിയ ഒരു സൂചിയും പരിശോധനാ ദ്രാവകവുമാണ് ഉണ്ടാകുക. പിടിക്കപ്പെടുന്നവരുടെ നാവിൽ നിന്നും സ്പേസ്പോഞ്ച് ഉപയോഗിച്ച് ഉമിനീരെടുത്ത് പരിശോധനാ ദ്രാവകത്തിൽ മുക്കുന്നു. നിറവ്യാത്യാസമുണ്ടാകുകയാണെങ്കിൽ അയാൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് വ്യക്തമാകും. അതേസമയം ഉമിനീർ പരിശോധനയ്ക്ക് വ്യക്തിയുടെ സമ്മതം വേണമെന്നാണ് നിയമം.

സംസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും സംബന്ധിച്ചുള്ള കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ 28 മാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1,625 കേസുകളിൽ 21 വയസിൽ താഴെയുള്ള 1,800 പേരാണ് മയക്കുമരുന്ന് വില്പന കേസിൽ അറസ്റ്റിലായതെന്നാണ് വിവരങ്ങൾ. ഇത്തരത്തിൽ ഗുരതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിീലനിൽക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും എക്സെെസ് വകുപ്പും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. കിറ്റുപയോഗിച്ചുള്ള പരിശോധന വർദ്ധിക്കുന്നതോടെ ഈ സ്ഥിതിക്കു മാറ്റം വരുമെന്നു തന്നെയാണ് കരുതപ്പെടുന്നതും.

Top